यदा यदा हि धर्मस्य ग्लानिर्भवति भारत ।
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम् ॥४-७॥

ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ അവതരിക്കും എന്നു പറഞ്ഞ ദൈവമേ, നീ എവിടെ?

ലോകത്തിൽ കാണപ്പെടുന്ന നന്മകൾ, അത് നീ ആണോ? ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലും, പൂവിന്റെ സൗന്ദര്യത്തിലും, മഴയുടെ ഗാംഭീര്യത്തിലും ഒക്കെ നീ നിറഞ്ഞു നിൽക്കുന്നു എന്നു ചിലരെങ്കിലും വിശ്വസിക്കുന്നു.

ഒരു മനുഷ്യായുസ്സു മുഴുവൻ മക്കളുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി അധ്വാനിച്ചു, അറുപതും അറുപത്തഞ്ചും കഴിഞ്ഞിട്ടും, മനസ്സാഗ്രഹിക്കുന്ന രീതിയിൽ ശരീരത്തിനു പ്രവർത്തിക്കാനുള്ള കഴിവു കുറയാൻ തുടങ്ങിയിട്ടും, വാർദ്ധക്യം പടിവാതിൽക്കൽ എത്തി എന്നറിഞ്ഞിട്ടും, പിന്നെയും മക്കൾക്ക് വേണ്ടി, അവരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം സൗകര്യങ്ങൾ മാറ്റി നിർത്തുന്ന, സ്വന്തം ആഗ്രഹങ്ങൾ മറക്കുന്ന ഒരു അച്ഛന്റെ കാര്യം ആരോ പറഞ്ഞിരുന്നു. ആ അച്ഛൻ, അതു നീ ആയിരുന്നോ?

അഗ്നിസാക്ഷിയായ് താലി കെട്ടി എന്ന ഒരൊറ്റ കാരണത്താൽ, വരനായി ഗ്രഹിച്ച വ്യക്തിയുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങൾ ആക്കി, ഭർത്താവിന്റെ ആയുരാരോഗ്യത്തിനു വേണ്ടി എന്നും നിന്നെ പ്രാർത്ഥിച്ചു, ഭർത്താവിന്റെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളോളം സ്നേഹിച്ചു, സ്വന്തം കഷ്ടതകളെ വക വെക്കാതെ കുടുംബത്തിന്റെ സന്തോഷത്തിനു വേണ്ടി നിറഞ്ഞ മനസ്സോടെ യത്നിക്കുന്ന ഒരു ഭാര്യയെ കുറിച്ച് ആരോ പറയുകയുണ്ടായി. ആ ഭാര്യയുടെ രൂപത്തിൽ വന്നതു നീ തന്നെ ആയിരുന്നോ?

ലോകത്തിൽ മറ്റൊരു വേദനയോടും താരതമ്യം പോലും ചെയ്യാൻ സാധ്യമല്ലാത്ത അളവിൽ വേദന സഹിച്ചു, ഒരു ജീവനു ജന്മം നൽകി, വളർത്തി വലുതാക്കി, അപക്വമായ ബാല്യത്തിന്റെ ശകാരങ്ങളും അനുസരണക്കേടുകളും നൽകുന്ന വേദനയെ കണ്ടില്ലെന്നു നടിച്ചു, ഓരോ ചെറിയ കാര്യങ്ങളിലും 'എന്റെ മകൻ ബുദ്ധിമുട്ടാൻ ഇട വരരുത്', 'എന്റെ മകളുടെ മനസ്സ് വിഷമിക്കരുത്' എന്നു മാത്രം ആഗ്രഹിച്ചു, മക്കൾക്ക് സ്നേഹം മാത്രം നൽകി, മക്കൾ അവരുടെ ആഗ്രഹങ്ങളുടെ അമിതഭാരത്താൽ അമ്മയുടെ കാര്യങ്ങൾ മറന്നു പോയാലും, ആ വിങ്ങലുകളെ മനസ്സിൽ ഒതുക്കി, 'പാവം എന്റെ കുട്ടി, നീ നന്നായി കണ്ടാൽ മതി' എന്നു പറയുന്ന മാതൃത്വം. ആ അമ്മ, ഇല്ല അതു നീ ആയിരിക്കാൻ ഇടയില്ല. നിന്നിലും എത്രയോ മുകളിൽ ആയിരിക്കും അവളുടെ സ്ഥാനം.

മേൽപ്പറഞ്ഞ നന്മകളിൽ ഒക്കെ നീ ഉണ്ട്. അത് ഈ ഉള്ളവനും ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ…

വിശപ്പ് മാത്രം  സമ്പാദ്യമായി ഉള്ള, ഓടി കളിച്ചു നടക്കേണ്ട പ്രായത്തിലും ഒട്ടിയ വയറും, തളർന്ന ശരീരവുമായി വലയുന്ന കുഞ്ഞുങ്ങളെ കണ്ടു. ഭക്ഷണം എന്ന ആ മഹാ ഔഷധം ലഭിക്കാതെ മരണത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന, നിറവയറുണ്ടതിന്റെ സംതൃപ്തി എന്തെന്ന് ജീവത്തിൽ ഒരിക്കൽ പോലും അറിഞ്ഞിട്ടില്ലാത്ത കുറേയധികം ആളുകൾ ഈ ലോകത്തുള്ളതായി അറിയുന്നു. അവരുടെ ഇടയിൽ എങ്ങും നിന്നെ കണ്ടില്ല. ആ പട്ടിണിയും വിശപ്പും നീ അറിഞ്ഞില്ലെന്നുണ്ടോ? വിശക്കുന്നവനു ഭക്ഷണം ആയും, ദാഹിക്കുന്നവന് വെള്ളമായും എന്തേ നീ വരുന്നില്ല?

ദൂരെ എവിടെയോ അതിർത്തിയുടെ പേരിലും, വിശ്വാസങ്ങളുടെ പേരിലും, എന്തിനു, നിന്റെ പേരിൽ പോലും മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതായി അറിഞ്ഞു. യുദ്ധഭീതിയിൽ നഷ്ടപ്പെട്ട് പോകുന്ന ബാല്യങ്ങൾ, അത്യാധുനിക ആയുധങ്ങളാൽ അറ്റു പോകുന്ന പ്രാണൻ, ഉറ്റവരെ നഷ്ടപെട്ട കുടുംബങ്ങൾ, എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുന്ന ജീവിതങ്ങൾ.  യുദ്ധഭൂമിയിൽ, ആ തേങ്ങലുകളുടെ ഇടയിൽ നിന്നെ എങ്ങും കണ്ടില്ല. ഭ്രാന്തമായ മനസ്സുകളെയും, അവ തീർക്കുന്ന ഭീകരതയെയും ശാന്തമാക്കാൻ എന്തെ നീ വരുന്നില്ല?

ക്ഷണികമായ ഏതോ സുഖത്തിനു വേണ്ടി, അല്ലെങ്കിൽ ദുഃഖങ്ങളെ മറക്കാൻ എന്ന വ്യാജേന, വരമായ് ലഭിച്ച ജീവിതത്തെയും, ചേതസ്സുറ്റ ശരീരത്തെയും മദ്യമായും മയക്കുമരുന്നായും ഇഞ്ചിഞ്ചായി സ്വയം നശിപ്പിക്കുന്ന ആയിരങ്ങൾ. ലഹരിയുടെ ഒഴുക്കിൽ തകർന്നു പോകുന്ന എത്രയെത്ര കുടുംബങ്ങൾ. പാതി വഴിയിൽ പൊലിഞ്ഞു പോകുന്ന എത്രയെത്ര സ്വപ്‌നങ്ങൾ. ആ ലഹരിയെ തടയാൻ എന്തേ നിനക്ക് കഴിയുന്നില്ല? ജീവിതങ്ങളെ അതിൽനിന്നു മുക്തമാക്കി പ്രകാശത്തിലേക്കു നയിക്കാൻ എന്തേ നീ വരുന്നില്ല?

ധർമത്തിനു ഗ്ലാനി സംഭവിക്കുമ്പോൾ അവതരിക്കും എന്നു പറഞ്ഞ ദൈവമേ, നീ എവിടെ?

Comments

Popular posts from this blog

Of Desires & Moksha

Man and Nature...

വൃദ്ധസദനം