വൃദ്ധസദനം
കവലയിലെ ഒരു പലചരക്കു കടയിൽ ആയിരുന്നു അയാൾക്കു ജോലി. വലിയ ശമ്പളം ഒന്നും ഇല്ലെങ്കിലും തനിക്കും വൃദ്ധയായ അമ്മയ്ക്കും മൂന്ന് നേരം വിശപ്പടക്കാൻ ഉള്ള വരുമാനം ഉണ്ടായിരുന്നു. അയാളുടെ മുതലാളി നല്ലവനായിരുന്നു. മരുന്നിനോ മറ്റു കാര്യങ്ങൾക്കോ പെട്ടെന്ന് പൈസ ആവശ്യം വരുമ്പോൾ മുതലാളി സഹായിക്കാറുണ്ട്. അമ്മയുടെ കാര്യങ്ങളിൽ കുറവൊന്നും വരാതെ നോക്കാൻ അയാളും ശ്രദ്ധിച്ചിരുന്നു. എന്നാലും ഇടക്ക് കടയിൽ ജോലി കൂടുതൽ ഉള്ള ദിവസങ്ങൾ കടയിലെ കാര്യവും അമ്മയുടെ കാര്യവും ഒരുമിച്ചു നോക്കാൻ ബുദ്ധിമുട്ടു തോന്നാറുണ്ട്. കടയിലെ ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോ അമ്മ കഞ്ഞി കുടിക്കാനോ മരുന്ന് കഴിക്കാനോ കൂട്ടാക്കിയില്ലെങ്കിൽ ദേഷ്യവും വരാറുണ്ട്. ഒരു ചെറിയ ഒറ്റ മുറി വീടായിരുന്നു അയാളുടേത്. അമ്മയുടെ കട്ടിലും പഴയ തയ്യൽ മെഷിനും തന്നെ മുറിയുടെ പകുതിയോളം സ്ഥലം നിറച്ചിരുന്നു. തുണികൾ തയ്ച്ചു കൊടുത്തും തയ്യൽ ക്ലാസ് നടത്തിയും ആണ് അമ്മ അയ്യാളെ വളർത്തിയതു. പക്ഷെ ഇന്ന് ആ മെഷീൻ കൊണ്ട് ഒരു ഉപയോഗവും ഇല്ല. അത് വീട്ടിൽ ഒരു അധികപ്പറ്റാണെന്നും പറ്റിയാൽ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കണം എന്നും അയാൾ ഇടക്ക് ആലോചിക്കാറുണ്ട്. കവലയിലെ ബസ് സ്റ്റോപ്പിനടുത്തു...